Wednesday, November 7, 2012

Oru K. S. R. T. C. Yathra..!

ഒരു കെ. എസ്. ആര്‍. ടി. സി. യാത്ര..!

          താമരശ്ശേരി ചുരം...മ്മളെ താമരശ്ശേരി ചുരം-ന്ന്‍. അവിടെന്തോ ഉപരോധം...പിന്നൊന്നും നോക്കീല, വെസ്റ്റ്‌ ഹില്‍-ന്ന്‍ വണ്ടി കയറി കുറ്റ്യാടി എത്തി. പതിവുപോലെ ഫെയ്സ്ബുക്കില്‍ ചെക്ക്‌ ഇന്‍ ചെയ്തു-'ഹരിത്ത് വാസ് അറ്റ്‌ കുറ്റ്യാടി'. കുറ്റ്യാടി ബസ്‌ സ്റ്റാന്റില്‍ വൈകുന്നേരത്തെ തിരക്ക് കൊള്ളാം. ഏകദേശം 20 മിനുറ്റ് കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഒരു നാടന്‍ മലയാളി കെ. എസ്. ആര്‍. ടി. സി. പെണ്‍കുട്ടി. ബസ്‌, സ്റ്റാന്റില്‍ എത്തിയിട്ടും ആളുകളൊന്നും എന്തേ തിരക്കു കൂട്ടാത്തത്-ന്ന്‍ ചിന്തിച്ച നേരം കൊണ്ട് ബസ്‌ എന്റെ മുന്നിലൂടെ കുറച്ച് അപ്പുറത്ത് കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ കൂടെ നടന്ന്‍ അവിടെത്തിയപ്പോഴേക്കും ഡോര്‍-നും എനിക്കും ഇടയില്‍ ഒരു 25 പേരെങ്കിലും ആയിട്ടുണ്ട്. ഒറ്റക്കായിരുന്നില്ല, ഇടത്തേ തോളില്‍ ലാപ്‌-ടോപ്‌ ബാഗ്‌, വലതു കൈയില്‍ പ്ളാസ്റ്റിക്ക് കവറില്‍ ബി. ടെക്-ന്റെ അവശിഷ്ടങ്ങള്‍ (പഴയ നോട്ട്ബുക്കുകള്‍). തിക്കിത്തിരക്കി ഉള്ളില്‍ കയറിയപ്പോ മനസിലായി ബാഗും കവറുമൊക്കെ കൈയില്‍ പിടിക്കാനുള്ളതായിരുന്നില്ല സീറ്റ് ബുക്ക്‌ ചെയ്യാന്‍ ഉപയോഗിക്കണമായിരുന്നു എന്ന്‍. സീറ്റില്‍ ഇരിക്കുന്നവരുടെയും കണ്ടക്ടറുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് നടന്നു. മുന്നോട്ട്-ന്ന്‍ പറഞ്ഞാല്‍ അങ്ങ് മുന്നില്‍ തന്നെ-എഞ്ചിന്‍ ബോക്സും ഗിയര്‍ ലിവറും കഴിഞ്ഞാല്‍ പിന്നെ ഞാനായിരുന്നു.

          ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്-ന്ന്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ, അതനുഭവിച്ചത് ഡ്രൈവറെ കണ്ടപ്പോഴാണ്. കാക്കി പാന്റ്സും ഷര്‍ട്ടും ഒരു കറുത്ത തൊപ്പിയും, ആകെക്കൂടി ഒരു തറവാടി കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍. അല്പം തടിച്ച ശരീരവും വെളുത്തു തുടങ്ങിയ താടി രോമങ്ങളും ഒക്കെക്കൂടി ആകെ ഒരു മരക്കാരൂട്ടി ചന്തം (കോഴിക്കോട് ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്. ഓ. ഡി. മരക്കാരൂട്ടി സാറിന്റെ ട്വിന്‍ ബ്രദര്‍ എന്നേ പറയൂ). ആളുകളുടെ തള്ളിക്കയറ്റവും കണ്ടക്ടറുടെ ചീത്തവിളിയും കഴിഞ്ഞപ്പോള്‍ മണി മുഴങ്ങി. ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.

          മഴ ചാറിത്തുടങ്ങിയപ്പോള്‍ ഷട്ടറുകള്‍ ഒക്കെ താണു. ആളുകളുടെ ശ്രദ്ധ മുഴുവന്‍ ഡ്രൈവറിലേക്കും മുഴങ്ങുന്ന എഞ്ചിന്‍ ശബ്ദത്തിലേക്കും ഒതുങ്ങി. ആ സ്ടിയറിംഗ് വീല്‍ രണ്ടും മൂന്നും തവണ കറക്കി ഓരോ വളവിലും ബസിനെ തന്റെ വരുതിയില്‍ കൊണ്ടുവരുന്നത് കണ്ടാല്‍ ആരും പ്രണയിച്ചു പോകും ആ ഡ്രൈവറെ. പിന്നെ ആ ക്ളച്ചില്‍ കാലും ഗിയറില്‍ കൈയും കൊണ്ടുള്ള പ്രയോഗത്തില്‍ വരുതിയിലാകാത്ത ഏത് കെ. എസ്. ആര്‍. ടി. സി. കുട്ടികളാണ് കേരളത്തില്‍ ഉള്ളത്-ന്ന്‍ തോന്നിപ്പോയി.

          മഴ പെയ്തുതുടങ്ങിയപ്പോള്‍ മുതല്‍ക്ക് തന്നെ വൈപ്പര്‍ പണി തുടങ്ങിയിരുന്നു. ഇതിനു വേറെ ആരെക്കൊണ്ടും പറ്റില്ലല്ലോ എന്ന അഹങ്കാരം ഉണ്ടായിരുന്നു അതിന്റെ മൂളലിനു.

          അങ്ങനെ കുറ്റ്യാടി ചുരത്തിന്റെ വളവുകളും കോടമഞ്ഞിന്റെ തണുപ്പും കടന്ന്‍ തരുവണ എത്തിയപ്പോ സീറ്റ് കിട്ടി, ഭാഗ്യം. പിന്നെ രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ നാലാം മൈല്‍ ഇറങ്ങി. കെ. എസ്. ആര്‍. ടി. സി.-യോട് യാത്ര പറഞ്ഞ് തിരിഞ്ഞപ്പോ ദേ വീണ്ടും വരുന്നു, മാനന്തവാടി-ബത്തേരി ടൌണ്‍ ടു ടൌണ്‍, ഒന്നും നോക്കീല ചാടിക്കയറി. വീണ്ടും കുറച്ചു നേരം കെ. എസ്. ആര്‍. ടി. സി.-ല്‍. പക്ഷേ ഇതു മറ്റേ നാടന്‍ കെ. എസ്. ആര്‍. ടി. സി. അല്ല കേട്ടോ...പുത്തന്‍...മലബാര്‍ വണ്ടി...

ഹരി...

Friday, February 3, 2012

Branth Thudarunnu..!

ബ്രാന്ത് തുടരുന്നു..!

നിറങ്ങളിലേക്കാണു എന്റെ പ്രണയം വളരുന്നത്...

ഏന്നുമുതലാണു ‘വയലറ്റിനെ’ ഞാൻ പ്രണയിച്ചുതുടങ്ങിയതെന്നറിഞ്ഞൂട...

ഏങ്കിലും ഇന്നു ഞാൻ അറിയുന്നു..,

പിരിയാൻ പറ്റാത്തവിധം ഞങ്ങൾ അടുത്തിരിക്കുന്നു എന്ന്...

പൂവിലും പുത്തനുടുപ്പിലും ഞാൻ അവളുടെ മുഖം അറിയുന്നു..,

എപ്പോഴും കൂടെവേണമെന്നാശിക്കുന്നു...

ഹരി...

Saturday, June 18, 2011

Lokam...!

ലോകം...!

ഏറിയാൽ മുപ്പത് അത്രേ ഉള്ളൂ അയാൾക്ക് പ്രായം. ഒരു റെക്കോഡ് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുക്കാനാണു ഞാൻ അവിടെ ചെന്നത്. ‘ഫോട്ടോസ്റ്റാറ്റ്’ എന്നു ഞാൻ പറഞ്ഞപ്പോഴും അയാൾ ചെയ്തിരുന്ന ജോലിയിൽ വ്യാപൃതനായിരുന്നു. ഞാൻ പറഞ്ഞത് അയാൾ കേട്ടു എന്ന് എനിക്കുറപ്പുണ്ടായിരുന്നതുകൊണ്ട് വീണ്ടും പറഞ്ഞില്ല.

അയാളുടെ ജോലി വാച്ച് റിപ്പയറിംഗ് ആണു. കൈകളിൽ ചെറിയ ചില ഉപകരണങ്ങൾ, എന്തോ ഒന്ന് ഉറപ്പിക്കുന്നു. ഞാൻ ആ മുറിയിലേക്ക് നോക്കി, ത്രികോണാകൃതിയിലാണു ആ മുറി. ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയാളുടെ മേശ, മേശമേൽ കുറേ ഉപകരണങ്ങൾ, ഒരു കസേര, ഒരു സ്റ്റൂൾ പിന്നെ അയാളും അതു നിറഞ്ഞു. ദിനവും ഈ മുറിയിലാണു അയാളുടെ പകൽ. എത്രമാത്രം ചെറുതാണു അയാളുടെ ലോകം. അയാൾക്ക് കൂട്ടിനു അവിടെ കുറച്ചു ക്ലോക്കുകൾ മാത്രം. അതിൽ ചിലത് പ്രവർത്തിക്കുന്നില്ല. ചിലതിനു സൂചികളും മറ്റുചിലതിനു ചില്ലും ഇല്ല. കുറേയെണ്ണം പൊടിപിടിച്ച് കറുത്തിരിക്കുന്നു. ഈ അപൂർണതകൾക്കിടയിൽ അയാളുടെ ജീവിതവും അത്തരത്തിലായിത്തുടങ്ങിയിരിക്കില്ലേ...

വീണ്ടും ചെറുതാവുകയാണു അയാളുടെ ലോകം, ഒരു വാച്ചിനുള്ളിലേക്ക്. എത്ര കാര്യക്ഷമതയോടെയാണു അയാൾ ആ ജോലി ചെയ്യുന്നത്, അല്ലെങ്കിൽ ചെയ്യേണ്ടത്.

അയാൾ എന്നെ നോക്കി. ഞാൻ പറഞ്ഞുകൊടുത്തു, ഏതൊക്കെ പേജുകൾ വേണമെന്ന്. അയാൾ പുസ്തകം വാങ്ങി, മെഷീൻ ഓൺ ചെയ്ത് ജോലി തുടങ്ങി.

ഞാൻ എപ്പഴോ അയാളെയും ശ്രദ്ഡിക്കാൻ തുടങ്ങി. മീശയും താടിരോമങ്ങളുമെല്ലാം പേരിനേ ഉള്ളൂ, ഉള്ളത് അയാളെ അനുസരിക്കാറുമില്ല എന്ന് തോന്നി. അയാളുടെ പേരു ചോദിക്കാനാണു ആദ്യം തോന്നിയത്, പിന്നെന്തേ വേണ്ടന്ന് വച്ചു..?!

അയാൾ പുസ്തകം തിരികേ തന്നു. ഞാൻ പണം കൊടുത്തു, ബാക്കി വാങ്ങിച്ചു. മടങ്ങുമ്പോഴും ആ ചെറിയ ലോകത്തിലായിരുന്നു ഞാൻ...



ഹരി...

Thursday, October 14, 2010

Bhraanth...!

ഭ്രാന്ത്...!

മനുഷ്യമനസുകളിലേക്ക് ഊളിയിടുമ്പോള്‍ പലപ്പോഴും കൈ

ചെന്ന്‍ തട്ടുന്നത് ഭ്രാന്ത് ഉറഞ്ഞുകൂടിയ ആ ശിലയില്‍ തന്നായിരിക്കും .

ചിലര്‍ക്കെങ്കിലും അതുരുകാന്‍ ആരംഭിച്ചിരിക്കണം .

പലര്‍ക്കും പല തരത്തില്‍ .

എനിക്കുമുണ്ട് ഭ്രാന്ത് . വിനയാന്വിതനായി പറഞ്ഞാല്‍

ഞാനും ഒരു കൊച്ചു ഭ്രാന്തനാണെന്ന് .

ഞാനതിനെ പ്രണയമെന്ന പേരിട്ടു വിളിക്കാനിഷ്ടപ്പെടുന്നു .

'ഇഷ്ടമാണ് പ്രണയിക്കാന്‍, പ്രകൃതിയെ, പൂക്കളെ, കഥകളെ, കവിതകളെ

പിന്നെ ചില മനുഷ്യരെയും' .

എന്നിരുന്നാലും പലപ്പോഴും എന്നോട് മനസ്

പറയും പ്രണയിക്കപ്പെടുന്നതാണ് അതിനേറെയിഷ്ടമെന്ന്.

പ്രണയിക്കയെ നമുക്ക് നിവൃത്തിയുള്ളൂ , പ്രണയിക്കപ്പെടേണ്ടത് ദൈവനിശ്ചയം .

എന്ത് പറഞ്ഞാലും എനിക്കുമുണ്ട് പ്രണയിനി . ഒന്നല്ല ഒരുപാട് .

1.

പൂത്തിരിയും പുഞ്ചിരിയും നിറയുന്ന വിഷു എന്റെ പ്രനയിനിയാണ് .

വൈദ്യുതീകരിച്ച്ച യന്ത്രങ്ങളും യന്ത്രസമാനനായ മനുഷ്യനും ഉള്ള

ആധുനിക വിഷുവല്ല .

കൊന്നപ്പൂവും കണിവെള്ളരിയും കൊച്ച് കാര്‍വര്‍ണനെയും കണികാണുന്ന

മലയാളത്തിന്റെ വിഷു .

ചുറ്റും കൂട്ടുകാരും കുടുംബക്കാരും കൊച്ച് തമാശകളും മനം നിറയ്ക്കുന്ന

സന്തോഷത്തിന്റെ വിഷു .

ഞാനവളെ പ്രണയിക്കുന്നു .

2.

അരുതെങ്കിലും എന്റെ പ്രണയം അവളില്‍ ഒതുങ്ങുന്നതല്ല .

നിഷ്കളങ്കമായ പുഞ്ചിരിയാല്‍ പൂക്കളെന്നെ മോഹിപ്പിക്കാറുണ്ട് .

ചെമ്പകം -അവരില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്ത എന്റെ കാമുകി .

അവളുടെ നിറവും സുഗന്ധവും എന്റെ സിരകളില്‍ ഭ്രാന്ത് നിറയ്ക്കുന്നു .

നിഷ്കളങ്കത എന്നെടുത്തുപറഞ്ഞേ പറ്റൂ അവളുടെ മുഖഭാവത്തെ .

ആശയടങ്ങാതൊരുനാള്‍ ഞാനവളെ കടന്നുപിടിച്ചിരിക്കാം .

ഇല്ലിനിയൊരിക്കലും ആ കുഞ്ഞു പൂവിനെ , എന്റെ പ്രണയിനിയെ

ഞാന്‍ നോവിക്കില്ല .


ഹരി...

Sunday, July 25, 2010

Njaanumenmuttathe thulasippoovum...!

ഞാനുമെന്‍മുറ്റത്തെ തുളസിപ്പൂവും...!


ഞാന്‍ പിറന്നനാളൊരു തുളസിത്തൈ

എന്‍ വീടിന്നങ്കണത്തില്‍ എന്നമ്മ നട്ടു

ദിനവുമെന്‍ കണിയായ് അതുവളര്‍ന്നു

ഞാന്‍ വളര്‍ന്നെന്‍ ബാല്യമാഘോഷിക്കെ

എന്നങ്കണത്തിലത് പൂത്തുനിന്നു

എന്നുമെന്‍ ജീവിത പങ്കാളിയാകാന്‍

ആ കുഞ്ഞു തുളസിപ്പൂ ആഗ്രഹിക്കെ

ഒരു നാള്‍ എന്‍ കൌമാരവേളയൊന്നില്‍

ദൈവമെന്‍ മനമതില്‍ നിന്നെ നല്‍കി

പിന്നെ ഞാനാ പൂ മറന്നിരിക്കാം

വീണ്ടുമെന്‍ യൌവന ജീവിതത്തില്‍

നീ എന്‍ വധുവായ് വന്നണയുമെങ്കില്‍

നിന്‍ വാര്‍മുടിക്കെന്നുമഴകായ്

ആ കുഞ്ഞു പൂവിനെ ചേര്‍ക്കുകില്ലേ...


ഹരി...

Saturday, June 12, 2010

Aa Saayaahnam...!

ആ സായാഹ്നം ...!

അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു . പതിവില്ലാതെ മൊബൈല്‍ ഫോണ്‍ ബാഗില്‍ വച്ച് സ്പെഷ്യല്‍ ക്ലാസിനെ പഴിച്ചുകൊണ്ട് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി . സൂര്യകിരണമേറ്റ് വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികളെ കിരീടമാക്കിച്ചാര്ത്തിയ പുല്‍ക്കൊടികളുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് ആ ഇടവഴിയിലൂടെ അവന്‍ നടന്നു . റോഡിലെത്തിയ ഉടനെ ഫോണെടുത്ത് സന്തോഷത്തോടെ ആരെയോ വിളിച്ചു . സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ അമ്മവീട് എത്തിയത് അവന്‍ ശ്രദ്ധിച്ചു . പെട്ടന്ന്‍ ബൈ പറഞ് ഫോണ്‍ കട്ട്‌ ചെയ്തു . അമ്മവീട്ടില് കയറി , ചാച്ചിയോട് (അമ്മയുടെ സഹോദരി ) ഇന്നൊരു സംഗതി നടക്കും എന്ന മുന്നറിയിപ്പ് നല്‍കി . പുഞ്ചിരിക്കുന്ന മുഖമോടെ അവന്‍ സ്കൂളിലേക്ക് നടന്നു . പതിവ് കൂട്ടുകാര്‍ കവലയില്‍ കാത്തുനില്പുണ്ടായിരുന്നു . രണ്ടാം ശനിയാഴ്ചയാണെന്ന് വീണ്ടുമവന്‍ ഓര്‍ത്തത് തിരക്കില്ലാത്ത ആ ബസ് കണ്ടപ്പോഴാണ് . അങ്ങനെ സ്കൂളിലെത്തി , ഫ്രണ്ട്സിനോട് സംസാരിക്കുന്നതിനിടയില്‍ വിശാലും ജോമിയും കടന്നുവരുന്നത്തവന്‍ കണ്ടു . പെട്ടന്നങ്ങോട്ട് നടന്നു . മൂവരും ക്ലാസില്‍ കയറി എന്തൊക്കെയോ പിരുപിരുത്തു , എന്തോ ഒന്ന്‍ തീരുമാനമായത്പോലെ .

പ്രിയപ്പെട്ട അദ്ധ്യാപകന്റെ ക്ലാസായിരുന്നെങ്കില്‍ പോലും ' വേഗം കഴിഞ്ഞിരുന്നെങ്കില്‍ ' എന്നായിരുന്നു അവന്റെ മനസ് മന്ത്രിച്ചത് . ക്ലാസില്‍ ഇരിക്കുമ്പോഴും മനസ് മറ്റെവിടെയോ ആയിരുന്നു , ആരെയോ തേടി , അകലെ ...
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വെല്‍ കിട്ടി . മൂവരും കൂടി ലൈബ്രറിയിലേക്ക് നടന്നു , അപ്പോഴും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു . ബാഗില്‍ നിന്നെടുത്ത മൊബൈല്‍ ഫോണ്‍ അവന്റെ പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു . അതെടുത്ത് നോക്കിയപ്പോള്‍ അവന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു . ചില മെസ്സേജുകള്‍ അവനും കൂട്ടുകാരും കൂടി വായിച്ചു . എന്തോ ഒന്ന്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനപോലെ . ക്ലാസ് തുടര്‍ന്നു . പ്ലസ്ടു മാത്തമാടിക്സിന്റെ അവസാന ക്ലാസുകളില്‍ ഒന്ന്‍ . അവന്‍ ആഗ്രഹിച്ചതുപോലെ ഉച്ചയായപ്പോള്‍ ക്ലാസ് തീര്‍ന്നു . വിശാലിനെയും ജോമിയെയും തീരുമാനം ഒന്നുകൂടെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ട് തിരക്കുപിടിച്ച് അവന്‍ വീട്ടിലെത്തി . ഭക്ഷണം കഴിച്ചു , വേഷം മാറി . കണാടിയോട് സംസാരിച്ചു . തിരക്കൊട്ടും കുറയാതെ എങ്ങോട്ടോ പോകയാണ് . പാതിവഴിയില്‍ ജോമിയെ വിളിച്ച് പുരപ്പെട്ടെന്ന്‍ പറഞ്ഞു . ടൌണില്‍ എത്തി . പള്ളിപ്പെരുന്നാളിന്റെ ബഹളം അവന്‍ ശ്രദ്ധിച്ചില്ല . മുന്നോട്ട് നടന്നു . അച്ചനെ കണ്ട് , ഒരിടം വരെ പോകയാണെന്ന് പറഞ്ഞു .

ജോമി വന്നു . അവര്‍ ബസില്‍ കയറി , ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . മറ്റൊന്നിലും ശ്രദ്ധിക്കാന്‍ മനസനുവദിക്കുന്നില്ലായിരുന്നിരിക്കാം . അല്പനേരത്തെ യാത്രക്ക് ശേഷം അവര്‍ ടൌണിനു മധ്യത്തില്‍ ചെന്നിറങ്ങി . പിന്നീട് വിശാലിനെ തേടി ഇന്റര്‍നെറ്റ് കഫെയില്‍ ചെന്നു . പറഞ്ഞുറപിച്ചതുപോലെ വിശാല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു . പിന്നെ കുറെ നേരം അവിടെ ... അപ്പോഴും മൊബൈലില്‍ മെസ്സേജുകളും മിസ്സ്ഡ് കോളുകളും ഇടക്കിടെ വരുന്നുണ്ടായിരുന്നു . അവര്‍ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ തോന്നി . ഒരു മണിക്കൂര്‍ കാത്തുനിന്ന സൂര്യന്‍ പതിയെ മറയാന്‍ ആരംഭിച്ചിരുന്നിരിക്കാം . പെട്ടന്ന്‍ അവന്റെ മൊബൈലില്‍ ഒരു മെസ്സേജ് കൂടി വന്നു . അത് കണ്ടയുടനെ അവര്‍ അവിടെനിന്നും ധ്രതിയില്‍ പുറത്തിറങ്ങി . ചെറിയ ഒരു പേടി മുഖത്തുണ്ടായിരുന്ന പോലെ .

മറ്റൊനും ചിന്തിക്കാതെ ജോമി മുന്‍പേ ഓടാന്‍ തുടങ്ങി . ധ്രതിയില്‍ അവനും , പിന്നാലെ വിശാലും ഓടി . വഴിയില്‍ മുന്‍പേ വന്ന ഒരു ചേച്ചിയെ ഇടിച്ചു ഇടിച്ച്ചില്ലെന്ന മട്ടില്‍ ജോമി ഓടി . പിന്നാലെ അവരും . ഓടുന്നതിനിടയില്‍ അവന്റെ ഫോണ്‍ റിംഗ് ചെയ്യുന്നതവനറിഞ്ഞു . അവന്‍ ധ്രതിയില്‍ എന്തൊക്കെയോ ഫോണിലൂടെ സംസാരിച്ചു . ഓടി ഓടി റോഡ്‌ ക്രോസ് ചെയ്ത് അവര്‍ അവിടെ എത്തി , അപ്പോള്‍ അവനായിരുന്നു മുന്‍പില്‍ .

ഒരു ചെറു പുഞ്ചിരിയോടെ അവന്‍ നോക്കി . ചേച്ചിക്കും അമ്മക്കുമരികെ വിസ്മയത്തോടെ നില്‍ക്കുന്ന അവളുടെ മുഖം അന്നാദ്യമായവന്‍ കണ്ടു . ജീവിതത്തിലെ മറക്കാനാവാത്ത സായാഹ്നമാണിത് എന്നവന്റെ മനസ് മന്ത്രിച്ചു . പിന്നീടെല്ലാവരോടും സംസാരിച്ചു . അച്ചന്‍ , അമ്മ , ചേച്ചി , അനിയന്‍ പിന്നെ അവള്‍ . മനസിലുള്ളതൊന്നും പറയാനാവാതെ നിസ്സഹായനായി നിന്ന നിമിഷം അവള്‍ യാത്ര പറഞ്ഞു പോകാനൊരുങ്ങി .... പെട്ടന്ന്‍ ലഭിച്ച നൈമിഷികമായ ആ സന്തോഷത്തെ , കണ്ടുമുട്ടലിനെ മനസ്സില്‍ താലോലിച്ചുകൊണ്ട് അവന്‍ യാത്ര പറഞ്ഞു . അവള്‍ പോയി ... ആ മുഖം മനസ്സില്‍ പതിയാന്‍ ഒരു നിമിഷം തന്നെ അധികമാണെന്നോര്ത്തുകൊണ്ട് അവന്‍ തിരികെ നടന്നു . മനസ്സില്‍ അപ്പോഴും ഒരു തിരയടി ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു ....


ഹരി...

Friday, June 4, 2010

Neeyum Maunavum...!

നീയും മൌനവും !

ആദ്യത്തെ കാഴ്ചയില്‍
നീ മൌനത്തെ ആഗ്രഹിക്കുന്നു

പിന്നീട് കണ്ടപ്പോള്‍
നീ മൌനത്തെ ഓര്‍ക്കുന്നു

വീണ്ടും കണ്ടനാള്‍
നീ മൌനത്തെ പ്രണയിക്കുന്നു

അവസാനം കാണുമ്പോള്‍
നീ മൌനത്തെ വരിക്കുന്നു

ഇനി നാം കാണുമോ
നീ മൌനത്തിലലിയുകയാണ് .

ഹരി...